Monday, September 9, 2013

ഓണക്കാലം

 

 
ഓണക്കാലം

കുയിലേ കള്ളി പൂങ്കുയിലേ
ഓണം വന്നതറിഞ്ഞില്ലേ
തേന്മാവിൻ ചെറുചില്ലയിൽ നീ
എന്തേ ഇന്നും വന്നില്ലാ

അത്തം പിറന്നതറിഞ്ഞില്ലേ
തുമ്പികൾ പാറി നടക്കുന്നു
വണ്ടുകൾ മൂളി പായുന്നു ...
എന്തേ നീയിതിറിഞ്ഞില്ലാ

ഊഞ്ഞാലാടും ബാലന്മാർ
പൂക്കളിറുക്കും ബാലികമാർ
വഞ്ചിപ്പാട്ടിൻ ഈണത്തിൽ
തെന്നിപ്പായും ഓടങ്ങൾ

തിരുവാതിരയും പൂവിളിയും
അത്തചമയവും പുലികളിയും
എന്തേ നിന്നെ കണ്ടില്ലാ
കള്ളിക്കുയിലെ പൂങ്കുയിലേ

ചേനക്കറിയും ചെറുപയറും
പാലടയും പാൽപ്പായസവും
എല്ലാമൊരുക്കി കഴിഞ്ഞല്ലോ
എന്തേ നിന്നെ കണ്ടില്ലാ

ആർപ്പോ ഇറോ വിളികളുമായി
ഓണത്തപ്പൻ വന്നല്ലോ
കുരവയിടുന്നു അംഗനമാർ
കുട്ടികൾ തുള്ളി ചാടുന്നു

തേന്മാവിൻ ചെറു ചില്ലയിൽ നിന്നും
പൂങ്കുയിൽ നീട്ടി പാടുന്നു
'' മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്ന് പോലെ ''

ജോഷി പുലിക്കൂട്ടിൽ

Tuesday, May 21, 2013

തെറ്റിന്റെ ശരി

തെറ്റിന്റെ ശരി





അമ്മ തൻ നെഞ്ചിൻ നേരിപ്പോടിനുള്ളിലെ
ചൂടേറ്റു ഞാനന്നുറങ്ങി
കത്തും വിശപ്പിന്റെ ചൂടിനാലമ്മ തൻ
നെഞ്ചന്നു നീറി പുകഞ്ഞിരുന്നു

കോരിച്ചൊരിയുന്ന പേമാരിയും പിന്നെ
കൂടെ മുഴങ്ങുന്ന ശബ്ദ ഘോഷങ്ങളും ..
മാറത്തു ചേർത്തു പിടിച്ചൊരാ മാതാവിൻ
മാറാപ്പിനുള്ളിൽ ഞാൻ ഉറങ്ങിയല്ലോ

ഒരു ചാണ്‍ വയറിന്റെ പശിയോന്നടക്കുവാൻ
ഒരു നേരം തന്നെ വില്ക്കുന്ന സ്ത്രീത്വം
കത്തുന്ന വയറിന്റെ തീയൊന്നണയ്ക്കുവാൻ
ഉടുമുണ്ടഴിക്കുന്ന തെരുവിന്റെ മക്കളോ

കത്തുന്ന കാമത്തിൻ കനലൊന്നണയ്ക്കുവാൻ
കണവനെ മറക്കുന്ന കൊച്ചമ്മമാരോ
ഏതാണ് തെറ്റെന്നറിഞ്ഞു കൊണ്ടും
തെറ്റിനെ ചുമക്കുന്നു മാലോകരെല്ലാം

വേറിട്ട ജന്മങ്ങൾ കണ്ടു കൊണ്ടന്നങ്ങ്
വെറുതെ നടന്നു ഞാൻ ബാലികയായ്
കൌമാരം പിന്നിട്ടയെന്നെ ഉഴിയുന്നു
കാമം തുളുമ്പുന്ന കണ്ണുകളാൽ

തെരുവിന്റെ സന്തതി എന്നൊരാ പേരിലായ്
തെണ്ടിയായ് കാണും വരേണ്യ വർഗങ്ങളും
പിന്നിട്ട കാലത്തിൻ കാലൊച്ച കേൾക്കാതെ
എന്നെ മറയ്ക്കുന്ന എന്റെ സൗന്ദര്യവും ..

എല്ലാമെനിക്കന്നു നല്കീ ലോകത്തിൽ
ആരും കൊതിച്ചിടും ജീവ സൌഭാഗ്യങ്ങൾ
മണ്ണിൻ മടിയിലെ നേരിപ്പോടിനുള്ളിൽ ഞാൻ
എല്ലാമുപേക്ഷിച്ചു പോകുന്ന നേരത്തും

ഏതാണ് ശരിയെന്നറിയാതെയെന്നും
തെറ്റിനെ ശരിയാക്കും മാനവവർഗമേ
ശരിയേതു തെറ്റെന്നറിയാതെ ഞാനിതാ
പോകുന്നു മണ്ണിൻ നേരിപ്പോടിന്നുള്ളിലായ് ......

ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil

Sunday, February 3, 2013

തൂക്കു കയര്‍

           
   തൂക്കു കയര്‍


മര്‍ത്ത്യന്റെ കാമനയെന്ന പേരില്‍ 
മാനം നശിപ്പിക്കുമെന്റെ നാട്ടില്‍ 
മന്ത്രിമാര്‍ തൊട്ടിങ്ങു കൂലി വരെ 
മാനം പറിക്കുന്നു കൂരിരുളില്‍ 

കടയില്‍ കിട്ടാത്ത വസ്തുവായ് മാറിയ 
നാരിതന്‍ ദേഹം വിലയ്ക്കെടുക്കാന്‍ 
നാടുകള്‍ തോറും തേടി നടന്നവര്‍ 
നാടിന്റെ മാനം കളഞ്ഞു കൊണ്ടും 

ഏതോ കിനാവിലെ ഭീകരസത്വം പോല്‍
ഏതു നിമിഷവുമവര്‍ വരുന്നു 
അറിയാതെ കരയുന്ന നാരി തന്‍ നാസിക 
അമര്‍ത്തി പിടിക്കുന്നു ആക്രാന്തത്താല്‍ 

അമ്മയും പെങ്ങളും ആരെന്നറിയാത്ത 
ആളെ ഭരിക്കുന്ന നീതി സത്വങ്ങള്‍ ...
ആയതിന്‍ മുന്നിലേക്കവരെ വരുത്തുവാന്‍ 
അണിയിപ്പൂ കറുത്ത മുഖംമൂടികള്‍ 

കാളുന്ന വയറിന്റെ നൊമ്പരമറിയാതെ
കാമം തുളുമ്പുന്ന വദനമോടെ 
കാശിനായ് വാദിക്കും വക്കീലുമാരോ 
കറുപ്പിനാല്‍ മൂടുന്നു നീതി തന്‍ കണ്ണുകള്‍ 

നീതിശാസ്ത്രത്തിന്റെ നാരുകള്‍ കീറി 
എഴുതുന്നു പുത്തെന്‍ കുറ്റപത്രങ്ങളും 
നാരീ നിനക്കായ് കെണിയൊരുക്കുന്നവര്‍ 
നാറിയ രാഷ്ട്രീയ പിന്‍ബലത്താല്‍ 

ഒരു മുഴം കയറിനാല്‍ ജീവിതം തീര്‍ത്തു
സോദരീ നീയങ്ങു പോവുമ്പോഴും 
നിന്നുടെയോര്‍മ്മയില്‍ വിങ്ങുന്നു 
അമ്മതന്‍ മാതൃത്വം എന്നുമെന്നും 

കസബിനെ തൂക്കിയ കയറിന്റെയറ്റം 
ആടുന്നു നിങ്ങളെ നോക്കിയിപ്പോള്‍ 
സോദരിമാരുടെ മാനം നശിപ്പിക്കും 
നീചരാം മര്‍ത്ത്യരേ നിങ്ങള്‍ക്കായ് ....


ജോഷി പുലിക്കൂട്ടില്‍
copyright©joshypulikootil 

Tuesday, January 1, 2013

നശ്വരം - അനശ്വരം





ഉരുകുന്ന മെഴുതിരിയെന്നപോലെ 
യുരുകുന്നെന്‍ ഹൃദയവുമിന്നിവിടെ
മനസിലെ നൊമ്പരം മായ്ക്കുവാനായ് 
ഞാനണിയുന്നു  പുഞ്ചിരി മുഖതാരിലായ് 

കണ്ണീരിലുപ്പിന്‍ രുചിയറിഞ്ഞെന്‍  
നാവിന്റെ സ്വാദെല്ലാം പോയ്‌ മറഞ്ഞു 
എന്തിനെന്നറിയാതെയെന്നുമെന്നും 
അന്നം മുടങ്ങാതെ കഴിച്ചിടുന്നു 

പാമരം പോയൊരു തോണി പോലെ
പൊട്ടിയ പമ്പരമെന്ന പോലെ 
അലയുന്നു ഞാനിന്നീ മരുഭൂമിയില്‍
കടിഞ്ഞാണില്ലാത്ത അശ്വമായ് 

ഒരുവേള എന്‍മനം പതറിയപ്പോള്‍ 
ഓര്‍ത്തല്ലോ അനശ്വരനായിടുവാന്‍
അതിനുള്ള വഴി തേടിയലഞ്ഞിടുമ്പോള്‍ 
അരികിലായ് നില്‍ക്കുന്നു സോമരസം 

മധുപാനം ചെയ്യുന്ന വണ്ട് പോലെ 
മഴവില്ലിലാടുന്ന മയിലു പോലെ
മനസിലെ നൊമ്പരം മറച്ചീടുവാന്‍ 
ആ മധുപാത്രത്തില്‍ ഞാനലിഞ്ഞുവല്ലോ

നശ്വരമായൊരു മുക്തി തേടി 
നാശത്തിന്‍ പാതെ ചരിച്ചിടുമ്പോള്‍
അരികിലായെത്തുന്നു യേശുനാഥന്‍ 
അറിയുന്നു ഞാനന്നാ പരമസത്യം

സന്തോഷ സന്താപം  മിന്നി നില്‍ക്കും 
സമീക്ഷയാണീ ജീവിതങ്ങള്‍ 
വരദാനം കിട്ടിയ ജീവിതമോ 
വെറുതെ കളയുവാന്‍ നാം അര്‍ഹരല്ല.

 ജോഷി പുലിക്കൂട്ടില്‍ 
copyright©joshypulikootil